ഞായറാഴ്‌ച, ഏപ്രിൽ 07, 2013

ഹൃദയശൂന്യം

നിൻ മുഖം ഞാൻ കയ്യിലെടുത്തു 
മൂർധാവിൽ മെല്ലെ ചുംബിക്കവേ
രണ്ടു കന്നുനീർമുത്തുകൾ നിൻ 
ശ്യാമസരോവരങ്ങളാം കൺകളിൽ
നിന്ന്ടർന്നു മൃദുലമനോഹരമാം 
നിൻ കവിളിലൂടൊഴുകി 
വന്നെൻ മാറിൽ പതിച്ചു
സ്നേഹപൂർവം നിന്നെ ഞാൻ 
പതുക്കെയെൻ മാറോടണച്ചു 
താലോലിക്കവേ നിറഞ്ഞ നിൻ 
മാറിൽനിന്നുമൊരു 
ദീർഘനിശ്വാസമൊരു 
പുഞ്ചിരിയായ് വിടർന്നു
നിന്നോമനക്കണ്ണുകളിൽ  
താലപ്പൊലിയേന്തുന്ന 
താരാസഹസ്രങ്ങളെ നിരത്തി
പുഷ്പബാണങ്ങളെയ്യുന്ന നിൻ 
കടക്കണ്ണുകളെന്നിലേയ്ക്കെറിഞ്ഞതു 
നിനക്കോർമ്മയുണ്ടോ?
ചിരിയുണ്ടെങ്കിലും കണ്ണുനീർ 
മാത്രമാണോ ജീവിതത്തിൻ 
മുഖമുദ്രയെന്ന ചോദ്യമിന്നുമെൻ 
ഹൃദയത്തിലെയന്ധകാരത്തി-
ലാണ്ടൂകിടക്കുന്ന ഗുഹകളിൽ 
മാറ്റൊലി കൊള്ളുന്നു
അലിവില്ലാത്ത ജീവിതശില-
യിങ്കലുടഞ്ഞു നിണമണിഞ്ഞിടും 
നിഷ്കളങ്കമാം സ്നേഹമു-
ലഞ്ഞുഴലുമിണ്ടലിൻ നിലയ്ക്കാത്ത 
ഘോരധാരയിൽ മുങ്ങിയും പൊങ്ങിയും 
മരണപാശത്തിൽ പ്രാണന്നുവേണ്ടി 
പിടഞ്ഞു പിടഞ്ഞു സഹിഷ്ണുതയ്ക്കു വേണ്ടി 
കേണപേക്ഷിയ്ക്കുമ്പൊഴും
ചോര വറ്റിയ കൺകളിൽനിന്നു-
മഗ്നിശരങ്ങളെയ്തിടുന്ന ഹൃദയശൂന്യ സമാജമേ
നീതിയേകാത്ത നിഷ്ഠുര നീചമൃഗതുല്യ 
സമൂഹമേ, സ്നേഹമില്ലാത്ത ലോകത്തിൽ
മനുഷ്യബോധമില്ലാത്ത തിമിരാന്ധനായ 
നീ മനുജനെന്തു ജീവിതം നൽകിടാൻ?
വാനോളമുയരുന്ന ഭീമാകാരമാം 
തത്ത്വചിന്താധൂമപടലങ്ങളീ 
ഘോരമാമസഹിഷ്ണുതതൻ
സൂര്യതാപമേറ്റു ദാഹിച്ചു
വരണ്ടകീറിയ ഹൃദയങ്ങളി-
ലേയ്ക്കെന്തു മധുര
മധുവൃഷ്ടിവരുത്തുവാൻ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ